Sunday, August 23, 2009

കമ്മ്യൂണിസ്റ്റുകാരെ പ്രേമിക്കരുതേ.. പ്ളീസ്‌!


ഇനിയുള്ള കാലത്ത്‌ പഠിച്ചിട്ടൊന്നും ഒരു ഉമ്മാക്കിയും അവാമ്പോണില്ല എന്ന ഒരു വിശ്വാസം രൂഢമൂലമായിരുന്ന ഒരു കാലഘട്ടമായിരുന്നു എന്‍റെ പത്താം ക്ളാസ്സ്‌ പഠനകാലം.പിന്നെ ഉച്ചയ്ക്ക്‌ പാച്ചറുടെ കടയില്‍ കിട്ടുന്ന പൂളക്കറി,പുട്ട്‌,പപ്പടം തുടങ്ങിയ ഐറ്റംസ്‌ ദിവസവും സ്കൂളില്‍ പൊവാനുള്ള ഒരു പ്രചോദനമായി നില കൊണ്ടു എന്നു വേണം പറയാന്‍.ഇപ്പോഴും ഇടയ്ക്ക്‌ നാട്ടില്‍ പൊവുമ്പോള്‍ പാച്ചറെ കാണുമ്പോള്‍ പഴയ ആ പൂളക്കറിയുടെയും,മസാല ദോശയുടെയും ഒക്കെ സ്വാദ്‌ വായില്‍ കപ്പലോടിക്കാറുണ്ട്‌.

ഞങ്ങളുടെ കൂട്ടത്തില്‍ കൂമന്‍ സജി എന്നു വിളിക്കപ്പെടുന്ന സജീന്ദ്രന്‍ ആയിരുന്നു പാച്ചറുടെ ഒരു 'ഹൈ വോളിയം' കസ്റ്റമര്‍.അത്‌ അവന്‍റെ ശരീരപ്രകൃതിയില്‍ നിന്നു തന്നെ നിങ്ങള്‍ക്കു മനസ്സിലാക്കാവുന്നതാണ്‌.'ഭക്ഷണം കഴിക്കല്‍ ' ഒഴിച്ചു നിര്‍ത്തിയാല്‍ സജിയുടെ വൈദഗ്ദ്ധ്യം വെളിവായ ചില മേഖലകളായിരുന്നു ക്ളാസ്സ്‌ കട്ട്‌ ചെയ്ത്‌ കൃഷ്ണഗീതയില്‍ നൂണ്‍ ഷോയ്ക്ക്‌ പോക്ക്‌,സ്കൂളില്‍ നടന്നു കൊണ്ടിരിക്കുന്ന കൌമാര പ്രണയങ്ങള്‍ക്ക്‌ മീഡിയേറ്റര്‍ ആയി പ്രവര്‍ത്തിക്കല്‍ തുടങ്ങിയവ.'പാച്ചറുടെ കടയില്‍ നിന്നും ചോദിക്കുമ്പോളൊക്കെ മസാലദോശ' എന്നതായിരുന്നു ഇത്തരം മീഡിയേറ്റര്‍ പണിക്ക്‌ അവന്‍ വെയ്ക്കാറുണ്ടായിരുന്ന പ്രധാന നിബന്ധന.ഇതിന്‌ അവന്‍റെ കസ്റ്റമേഴ്‌സ്‌ ഒട്ടുമുക്കാലും ആണ്‍കുട്ടികളായിരുന്നെങ്കിലും 'ഇഷ്ടപുരുഷപ്രീതി'യ്ക്കായി സ്റ്റെല്ലയെപ്പൊലുള്ള ചില പെണ്‍കുട്ടികളും അവന്‌ രഹസ്യമായി മസാല ദോശ വാങ്ങിക്കൊടുക്കാറുണ്ടായിരുന്നു.
മീഡിയേറ്ററായി നിന്ന പല പ്രണയങ്ങളും പൊട്ടുകയും പാച്ചറുടെ കടയിലെ പറ്റ്‌ ക്രമാതീതമായി കൂടുകയും ചെയ്തപ്പോഴാണ്‌ തന്‍റെ ബിസിനസ്സ്‌ വിപുലപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി കൂമന്‍ സജി ബോധവാനാകുന്നതും ഞങ്ങളുടെ ക്ളാസ്സിലെ ശുദ്ധരില്‍ ശുദ്ധനും പാവത്താനുമായ ശിവനെ നോട്ടമിടുന്നതും.ഇതിന്‍റെയൊക്കെ ഒരു ആഫ്റ്റെര്‍ ഇഫക്റ്റ്‌ ആയിട്ടാണ്‌ സ്കൂളിലെ കലാതിലകവും,അധ്യാപക ദമ്പതിമാരുടെ പൊന്നൊമന പുത്രിയും, സുന്ദരിയുമായ അശ്വതി ഞങ്ങളുടെ ക്ളാസ്സിനടുത്തുകൂടെ പോവുമ്പോള്‍ ശിവനെ ഇടങ്കണ്ണിട്ട്‌ നോക്കാറുണ്ടെന്ന റൂമര്‍ പരക്കുന്നത്‌.അശ്വതിയെപ്പോലെ സുന്ദരിയായ ഒരു പെണ്ണിനെ ആകര്‍ഷിക്കാനുള്ള സൌന്ദര്യമൊന്നും തനിക്കില്ലെന്നു ഉറച്ച്‌ വിശ്വസിച്ചിരുന്ന ശിവന്‍ ഇതൊക്കെ സജിയുടെ ഒരു തമാശയായി മാത്രമെ കണ്ടിരുന്നുള്ളൂ. സംഗതി എല്‍ക്കുന്നില്ലെന്നു മനസ്സിലാക്കിയ സജി തന്‍റെ വലങ്കയ്യും ക്ളാസ്സിലെ ഏറ്റവും പൊക്കം കുറഞ്ഞവനുമായ അടപ്പന്‍ ഷൈജുവിനെ ഇറക്കാന്‍ തീരുമാനിച്ചു(ഒരിക്കല്‍ സജി സ്കൂളിലേക്ക്‌ ഒളിച്ചു കടത്തിക്കൊണ്ടു വന്ന ബിയര്‍ ഒരു അടപ്പ്‌(കുപ്പിയുടെ മൂടി) കഴിച്ചപ്പോഴേക്കും കിക്ക്‌ ആയതു കാരണമാണ്‌ ഷൈജുവിനെ ആ പേര്‌ വീണത്‌).
പെണ്‍ വിഷയത്തില്‍ അതി നിപുണനും അവരുടെ മുഖഭാവം നോക്കി മനസ്സിലിരിപ്പു പറയുന്നവനുമായ അടപ്പന്‍ ഷൈജുവും ഇതു കണ്‍ഫെം ചെയ്തതോടെ ശിവന്‍ ജാഗരൂകനായി.അടുത്ത ദിവസം അശ്വതി ക്ളാസ്സിനടുത്തു കൂടെ പോവുമ്പോള്‍ രഹസ്യമായി വാച്ച്‌ ചെയ്യണം എന്നു ശിവന്‍ തീരുമാനിച്ചു.അടുത്ത ദിവസം ആരെയും മൈന്‍റു ചെയ്യാതെ നമ്രശിരസ്കയായി ക്ളാസ്സിലേക്ക്‌ നടന്നു പോകുന്ന അശ്വതിയെ കണ്ടതും ശിവന്‍റെ മനസ്സില്‍ നിരാശ പടര്‍ന്നു.ആരെങ്കിലും തങ്ങളെ നോക്കുന്നുണ്ടെന്നു തോന്നിയാല്‍ എല്ലാ പെണ്‍കുട്ടികളും ചെയ്യാറുള്ളതാണിതെന്നും അതുകൊണ്ടൊന്നും നീ നിരാശപ്പെടേണ്ടെന്നും മുന്‍ കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ അടപ്പന്‍ കുറെ ഉപദേശിച്ചെങ്കിലും ശിവന്‌ അത്രയ്ക്കങ്ങ്‌ വിശ്വാസം വന്നില്ല.തുടര്‍ന്നാണ്‌ ഇത്‌ 'ക്ളിയര്‍' ആക്കിത്തരാന്‍ തന്നാല്‍ കഴിയുന്ന എളിയ സഹായം ചെയ്യാമെന്നുള്ള കൂമന്‍റെ വാഗ്ദ്ധാനത്തില്‍ ശിവന്‍ വീഴുന്നത്‌.ഫൈവ്‌ സ്റ്റാര്‍ ചോക്ളയ്റ്റുകള്‍ അശ്വതിയുടെ ഒരു പ്രധാന വീക്ക്‌നെസ്‌ ആണെന്നും അശ്വതിയുടെ കസിന്‍ സിസ്റ്റെര്‍ തന്‍റെ ഒരു അകന്ന ബന്ധുവാണെന്നും അവളുടെ കയ്യില്‍ എല്ലാ ദിവസവും ഒരോ ഫൈവ്‌ സ്റ്റാര്‍ വീതം കൊടുത്തു വിടാമെന്നുമുള്ള ബുദ്ധി ഉപദേശിച്ചത്‌ കൂമന്‍ തന്നെ ആയിരുന്നു.പക്ഷെ ശിവന്‍ പ്രണയപൂര്‍വം പ്രാണേശ്വരിക്ക്‌ അയച്ചുകൊണ്ടിരുന്ന ഫൈവ്‌ സ്റ്റാറുകള്‍ എല്ലം തന്നെ കൂമന്‍റെയും ചിലപ്പോഴൊക്കെ അടപ്പന്‍റെയും വയറുകളില്‍ ആണ്‌ അന്ത്യവിശ്രമം കൊള്ളുന്നതെന്നുള്ള സത്യം പക്ഷെ പാവം ശിവന്‍ അറിഞ്ഞിരുന്നില്ല.പോരാത്തതിന്‌ ദിവസവും പാച്ചറുടെ കടയില്‍ നിന്ന്‌ ഫ്രീ ലഞ്ച്‌ ശിവന്‍ വക.കാര്യമായിട്ടുള്ള പുരോഗതിയൊന്നും കാണാതെ സഹി കെട്ട്‌ അവസാനം ശിവന്‍ ചോദിച്ചു.
"വല്ലതും നടക്കുമോ?"
"നടക്കും...നീ വിചാരിച്ചാല്‍..നിന്നെ അവള്‍ക്ക്‌ ഇഷ്ടമൊക്കെയാണ്‌..പക്ഷെ നിന്‍റെ ഈ നാരോന്ത്‌ പൊലെയുള്ള ശരീരമാണ്‌ പ്രധാന തടസ്സം. "
തുടര്‍ന്നാണ്‌ 'ഈ ശരീരത്തില്‍ ഞാനൊരു താജ്‌ മഹല്‍ പണിയും' എന്നുള്ള ജിമ്മന്‍ സേവ്യറുടെ പ്രലോഭനത്തില്‍ വിശ്വസിച്ച്‌ അയാളുടെ ജിമ്മില്‍ പോയി തുടങ്ങിയതും കഷ്ടി രണ്ട്‌ ദിവസം കഴിഞ്ഞപ്പോഴെയ്ക്കും ശരീരം അനക്കാന്‍ വയ്യാതായതും ഈ ശരീരം കണ്ടിട്ട്‌ പ്രേമിക്കുന്നെങ്കില്‍ മതി എന്നുള്ള ഒരു തീരുമാനത്തില്‍ ശിവന്‍ എത്തിയതും. കൂമന്‍റെയും അടപ്പന്‍റെയും ചെലവ്‌ കുത്തനെ ഉയരുന്നതല്ലാതെ കാര്യങ്ങളില്‍ ഒരു പുരോഗതിയും ഇല്ലെന്ന് കണ്ടിട്ട്‌ ആയിരിക്കണം ആശ്വതിയെ നേരില്‍ കണ്ട്‌ പ്രണയം അറിയിക്കനുള്ള പദ്ധതി ശിവന്‍ തയ്യാറാക്കിയത്‌.സൌന്ദര്യത്തെപ്പറ്റി പുകഴ്ത്തി പറഞ്ഞാല്‍ വീഴാത്ത ഒരു പെണ്ണും ഇന്നേവരെ ഭൂമിയില്‍ ജനിച്ചിട്ടില്ലെന്നുള്ള അടപ്പന്‍റെ നിരീകഷണം ഒന്നു പരീക്ഷിക്കാന്‍ തന്നെ ശിവന്‍ തീരുമാനിച്ചു.
തലേന്ന് ഉരുവിട്ട്‌ പഠിച്ച മാന്‍മിഴി,കാര്‍കൂന്തല്‍ തുടങ്ങിയ വാക്കുകള്‍ ഒന്നു കൂടെ ഉരുവിട്ടു ശിവന്‍ ആശ്വതിയുടെ ക്ളാസ്സിലേക്ക്‌ വച്ചു പിടിച്ചു.ആശ്വതിയെ കണ്ടതും ശിവന്‍ പറഞ്ഞു..
"സജി കുട്ടിയോട്‌ എല്ലാം പറഞ്ഞു കാണും..എനിക്ക്‌ കുട്ടിയെ വളരെ ഇഷ്ടമാ.."
തുടര്‍ന്ന് സൌന്ദര്യവര്‍ണ്ണനയ്ക്കാഞ്ഞ ശിവനെ അശ്വതി അടിമുടി ഒന്നു നോക്കി,എന്നിട്ട്‌ ചോദിച്ചു.
"താനാരാ?.. അരാ ഈ സജി?"
"അപ്പോള്‍ അവന്‍ പറഞ്ഞില്ലേ?" ശിവന്‍റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി.
"ഒരു കാര്യം പറഞ്ഞേക്കാം.. ഇനി എന്‍റെ പുറകെ നടന്ന് ശല്യം ചെയ്താല്‍ ഞാന്‍ അമ്മയോട്‌ പറഞ്ഞു കൊടുക്കും"
അമ്മ ഇവിടെ ടീച്ചര്‍ ആണെന്നുള്ള അഹങ്കാരമാണ്‌ പെണ്ണിന്‌..അല്ലെങ്കിലും കുറച്ച്‌ സൌന്ദര്യം കൂടിയാല്‍ പെണ്ണിന്‌ അഹങ്കാരവും കൂടും.ശിവന്‍ മനസ്സില്‍ പറഞ്ഞു. അശ്വതി എന്ന സ്വപ്നം അവിടെ ഇറക്കി വച്ച്‌ ശിവന്‍ തിരിച്ച്‌ നടന്നു..തിരിഞ്ഞു നോക്കാതെ...
പ്രണയനൈരാശ്യം ബാധിച്ചവര്‍ക്ക്‌ കമ്മ്യൂണിസ്റ്റ്‌ അവേണ്ട യാതൊരു കാര്യവും ഇല്ല.പക്ഷെ ശിവന്‍റെ കാര്യത്തില്‍ ആ അദ്ഭുതം സംഭവിച്ചു.ഒഴിവു സമയങ്ങളില്‍ അശ്വതിയെ വളയ്ക്കാനുള്ള വഴികള്‍ ആലോചിച്ചിരിക്കറുണ്ടായിരുന്ന ശിവന്‍ ലൈബ്രറിയില്‍പ്പോയി മൂലധനത്തിന്‍റെ മലയാള പരിഭാഷ വായിക്കാന്‍ തുടങ്ങിയത്‌ കുട്ടികളും ടീച്ചര്‍മാരും അദ്ഭുതത്തോടെയായിരുന്നു നോക്കിയത്‌.പെണ്ണെന്ന വര്‍ഗം ക്രിക്കറ്റ്‌ കളി പോലെ അനിശ്ചിതത്വം നിറഞ്ഞതാണെന്ന് അശ്വതിയും തെളിയിച്ചു.ശിവനെ വിരട്ടി ഒരു മാസം കഴിയുന്നതിനു മുന്‍പെ അശ്വതിയില്‍ ശിവനോടുള്ള പ്രണയം തളിരിട്ടു.അശ്വതി ശിവനില്‍ പ്രണയാര്‍ദ്രയാകാന്‍ പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും ശിവനെ വിരട്ടിയ ശേഷമുള്ള പശ്ചാത്താപമായിരിക്കാം 'വര്‍ക്കൌട്ട്‌' ചെയ്തതെന്നുള്ള പൊതുവായ ഒരു കണ്‍ക്ളൂഷനില്‍ ഞങ്ങളെല്ലാവരും എത്തി.
ശിവനെ നേരിട്ട്‌ കാണുമ്പോഴൊക്കെ തന്‍റെ പ്രണയം കണ്ണുകളിലൂടെയും ബോഡി ലാംഗ്വേജിലൂടെയും കാണിക്കാന്‍ അശ്വതി ഒരു മടിയും കാണിച്ചില്ല.പക്ഷെ ശിവന്‍ ശ്രമിച്ചത്‌ അശ്വതിയുടെ മുന്നില്‍പ്പെടാതിരിക്കാനായിരുന്നു.അടപ്പന്‍റെയും കൂമന്‍റെയും ഉപദേശമൊന്നും ശിവന്‍റെയടുത്ത്‌ വിലപ്പോയില്ല.ഇതുകൊണ്ടൊന്നും മുന്നോട്ട്‌ വച്ച കാല്‍ പിന്‍ വലിക്കാന്‍ അശ്വതി ഒരുക്കമായിരുന്നില്ല.അങ്ങനെയാണ്‌ അവള്‍ കൂമന്‍റെ സഹായം തേടിയത്‌.ദി വെരി നെക്സ്റ്റ്‌ ഡേ കൂമന്‍ മുഖാന്തിരം അശ്വതിയുടെ ഒരു പ്രണയലേഖനം ശിവന്‍റെ കയ്യിലെത്തി.അതില്‍ അശ്വതി ഇങ്ങനെ എഴുതിയിരുന്നു.
പ്രിയ്യപ്പെട്ട ശിവന്‍ ചേട്ടന്‌,
എനിക്കെന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്ക്‌ തന്നെ അറിയുന്നില്ല.ശിവന്‍ ചേട്ടനെപ്പറ്റി ഓര്‍മിക്കാത്ത ഒരു സെക്കന്‍റു പോലുമില്ല ഇപ്പോള്‍ എന്‍റെ ജീവിതത്തില്‍.അത്രയ്ക്ക്‌ ഇഷ്ടമാണ്‌.നീയാണ്‌ എന്‍റെ ഹൃദയം,എനിക്കറിയാം എനിക്ക്‌ ഹൃദയമില്ലാതെ ജീവിക്കാനാകില്ലെന്ന്‌.
എന്ന്‌ സ്വന്തം അശ്വതി.
ശിവന്‍ കുറച്ച്‌ നേരത്തേക്ക്‌ ആ കത്തിലേക്ക്‌ തന്നെ നോക്കി നിന്നു.ശിവന്‍റെ മുഖഭാവത്തില്‍ നിന്നും ആര്‍ക്കും ഒന്നും വായിച്ചെടുക്കാന്‍ പറ്റുന്നില്ല. പെട്ടെന്നായിരുന്നു മുഷ്ടി ചുരുട്ടിക്കൊണ്ട്‌ ശിവന്‍ ഇങ്ങനെ പ്രഖ്യാപിച്ചത്‌. "ഇത്തരം ചപല പ്രണയത്തിന്‍റെ പേര്‌ പറഞ്ഞ്‌ ഹോമിച്ച്‌ കളയാനുള്ളതല്ല എന്‍റെ യൌവനം..അത്‌ പോരാടാനുള്ളതാണ്‌."
ക്ളാസ്സിലെ എല്ലാവരും സ്തബ്ധരായി നില്‍ക്കെ കൂമനോടായി ശിവന്‍ പറഞ്ഞു.
"ഇനിയൊരു പ്രണയത്തിന്‌ എന്‍റെ മനസ്സില്‍ സ്ഥാനമില്ലെന്ന് പറഞ്ഞേക്ക്‌ അവളോട്‌.ഇനി എന്‍റെ പ്രണയം കമ്മ്യൂണിസത്തോടു മാത്രം. "
കൂമന്‍റെ 'പ്രൊഫെഷണല്‍ ലൈഫില്‍' ആദ്യമായിട്ടായിരുന്നു ഇത്തരമൊരു 'കേസ്‌'.അതു കാരണം വളരെ പണിപ്പെട്ടാണ്‌ പ്രണയം തലയ്ക്ക്‌ പിടിച്ച അശ്വതിയെ എന്തൊക്കെയൊ ഒഴിവുകഴിവു പറഞ്ഞ്‌ ഇതില്‍ നിന്നും കൂമന്‍ പിന്തിരിപ്പിച്ചത്‌.പിന്നീട്‌ നാട്ടിലുള്ള കമ്മ്യൂണിസ്റ്റ്‌ കാരെ മുഴുവന്‍ തെറി പറഞ്ഞു നടക്കലായിരുന്നു കുറച്ച്‌ കാലത്തേയ്ക്ക്‌ കൂമന്‍റെ പ്രധാന പരിപാടി. എന്‍റെ സ്കൂള്‍ ജീവിതത്തില്‍ നടന്ന, പിന്നീട്‌ ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാന്‍ വക നല്‍കിയ രസകരമായ ഒരു സംഭവമായിരുന്നു ഇത്‌. പക്ഷെ എനിക്ക്‌ ഇപ്പോഴും അറിയില്ല, സുന്ദരിയായ ഒരു പെണ്ണിന്‍റെ പ്രണയം നിരസിക്കാന്‍ മാത്രം എന്ത്‌ കൈവിഷമാണ്‌ ശിവന്‌ കമ്മ്യൂണിസം കൊടുത്തതെന്ന്‌!

Monday, June 1, 2009

തേജ എന്ന പെണ്‍കുട്ടി

ജൂണ്‍ മാസത്തിന്റെ വരവറിയിച്ചുകൊണ്ട്‌ പുറത്ത്‌ മഴ പെയ്തു തുടങ്ങി.പണ്ടൊക്കെ ജുണിനു വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു സ്കൂള്‍ തുറക്കാന്‍.ഇപ്പോള്‍ ജൂണ്‍ എത്തി എന്നറിയുന്നതു തന്നെ പുറത്ത്‌ നിര്‍ത്താതെ പെയ്യുന്ന മഴ കാണുമ്പോഴാണ്‌.ഫ്ളാറ്റിന്റെ വാതിലടച്ച്‌ ഞാന്‍ ബാല്‍ക്കണിയിലേക്ക്‌ വന്നു.രാത്രി എറെ വൈകിയിട്ടില്ല, പക്ഷെ അടുത്ത ഫ്ളാറ്റുകളുടെ വാതിലുകളെല്ലാം അടഞ്ഞു കിടക്കുന്നു.ഇവിടെ എനിക്ക്‌ കണാന്‍ കിട്ടുക ഒരു കഷണം മഴയാണ്‌.പണ്ട്‌ തേജ പറയാറുണ്ടായിരുന്നത്‌ പോലെ കാലം ചെല്ലും തോറും നമുക്ക്‌ ഇങ്ങനെ ഒരോന്ന്‌ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും.

ജൂണിലെ ഈ പതിഞ്ഞ ചാറ്റല്‍ മഴ കാണുമ്പൊള്‍ അറിയാതെ ഓര്‍ത്ത്പോകുന്ന മുഖമാണ്‌ തേജയുടേത്‌.മുഴുവന്‍ പേര്‌ തേജസ്വിനി സിന്‍ഹ. പത്ത്‌ വര്‍ഷം മുന്‍പത്തെ ബാംഗ്ളൂര്‍ജീവിതം.ജൂണ്‍ മാസത്തിലെ മഴ മണക്കുന്ന ആദ്യ ദിനങ്ങളില്‍ ഒന്നില്‍തിരക്കിട്ട്‌ ഓഫീസിലേക്ക്‌ പൊകാന്‍ ലിഫ്റ്റ്‌ കാത്തു നില്‍ക്കവെ എന്റെ മുന്നിലേക്ക്‌ ഓടിക്കിതച്ചെത്തിയതായിരുന്നു അവള്‍.വേഷം മാറില്‍ എനിക്ക്‌ മനസ്സിലാവാത്ത എന്തോ തോന്ന്യാസം എഴുതിയ ടിഷര്‍ട്ടും ജീന്‍സും.ലിഫ്റ്റില്‍ ഒരു സുന്ദരിയെ ഒറ്റയ്ക്ക്‌ കിട്ടിയിട്ട്‌ നോക്കാതിരിക്കുന്നത്‌ ആ പെണ്‍കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും എന്നു കരുതി ഞാന്‍ വിശദമായിത്തന്നെ നോക്കി.ഇങ്ങോട്ട്‌ ഒരു നോട്ടം കിട്ടിയാല്‍ വളരെ കാഷ്വല്‍ ആയിട്ട്‌ ഒരു ഹായ്‌ പറയാമെന്നും തുടര്‍ന്ന്‌ അതിനനുസരിച്ച്‌ കരുക്കള്‍ നീക്കാമെന്നുമുള്ള എന്റെ കണക്കുകൂട്ടല്‍ അറിഞ്ഞിട്ടാണെന്നു തോന്നുന്നു , അവള്‍ എന്നെ മൈന്റ്‍ ചെയ്തില്ല(ജീന്‍സിടാത്ത,മുടി മുഴുവന്‍ വെളിച്ചെണ്ണ വാരിത്തേച്ച്‌ ഒരു ബ്രാന്‍ഡഡ്‌ ഷര്‍ട്ട്‌ പോലുമിടാത്ത എന്നെ ഏത്‌ പെണ്ണ്‌ നോക്കാന്‍ എന്ന്‌ എന്റെ ഭാര്യ ഈയിടെ നടത്തിയ പ്രസ്താവന ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്‌.)

ഞാന്‍ ഇറങ്ങിയ ഫ്ളോറില്‍ തന്നെ അവളും ഇറങ്ങിയപ്പോള്‍ മാത്രമാണ്‌ എന്റെ ഓഫിസിലേക്ക്‌ പുതിയതായി വന്നതാണെന്ന്‌ മനസ്സിലായത്‌.രോഗി ഇച്ഛിച്ച പാല്‍ വൈദ്യന്‍ കല്‍പ്പിക്കുക മാത്രമല്ല മുന്നില്‍ കൊണ്ടുവന്നു തരികകൂടി ചെയ്തപോലെ തോന്നി അവള്‍ എനിക്ക്‌ അഭിമുഖമായിട്ടുള്ള ക്യുബിക്കിളില്‍ ഇരുന്നപ്പൊള്‍.ആദ്യത്തെ ഒന്നു രണ്ടു ദിവസം എയര്‍ പിടിച്ചിരുന്നതിനു ശേഷം അവള്‍ എന്നോട്‌ ചിരിക്കാനൊക്കെ തുടങ്ങി.കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ബാംഗ്ളൂരില്‍ ജനിച്ചു വളര്‍ന്ന ജാഡയുള്ള ഒരു മെട്രൊ പ്രൊഡക്റ്റ്‌ എന്ന എന്റെ കണക്കുകൂട്ടലുകള്‍ അവള്‍ ഒരാഴ്ച്ച കൊണ്ട്‌ തച്ച്‌ തകര്‍ത്ത്‌ തരിപ്പണമാക്കിക്കളഞ്ഞു. കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ സ്ഥിരതാമസമാക്കിയ ഒരു രാജസ്ഥാനി കുടുംബം ആണ്‌ അവളുടേത്‌.ബാംഗ്ളൂരില്‍ വന്നിട്ട്‌ മൂന്നു വര്‍ഷം ആകുന്നു.വീട്ടില്‍ അച്ഛന്‍ അമ്മ, അവള്‍ക്കു താഴെ മൂന്ന്‌ അനിയത്തിമാര്‍.ഹിന്ദിയാണ്‌ അവളുടെ മാതൃഭാഷയെങ്കിലും കന്നടയും ഇംഗ്ളീഷും നന്നായി സംസാരിക്കും.

ബാംഗ്ളൂരില്‍ എനിക്ക്‌ കിട്ടിയ നല്ലൊരു സുഹൃത്ത്‌ ആയിരുന്നു തേജ.എന്നേക്കാള്‍ മൂന്നു വയ്സസ്‌ കൂടുതലുണ്ട്‌ എന്ന പരിഗണന ഞാന്‍ എപ്പൊഴും കൊടുത്തതു കൊണ്ടെനിക്ക്‌ പല ഉപദേശങ്ങളും ഫ്രീയായി കിട്ടിയിരുന്നു.അതിലൊന്നായിരുന്നു ഓഫീസ്‌ വിട്ടു കഴിഞ്ഞാല്‍ പബ്ബിലും ബാറിലും പാര്‍ട്ടിക്കും പോയി വെള്ളമടിക്കാതെ,ബ്രിഗേഡ്‌ റോഡില്‍ പോയി വായ നോക്കാതെ നേരെ റൂമിലേക്ക്‌ പോവണം എന്നുള്ളത്‌.ബാംഗ്ളൂരില്‍ ജീവിക്കുന്ന ഒരു ബാച്ചിലറിന്‌ ലേശം ദഹിക്കാന്‍ പ്രയാസമുള്ള ഉപദേശമാണെങ്കിലും എനിക്ക്‌ ഈ വക ദുശ്ശീലങ്ങള്‍ ഒന്നും ഇല്ലാത്തതു കാരണം(സത്യമായിട്ടും) അവളുടെ മുന്നില്‍ ഒരു 'നല്ല കുട്ടി' ഇമേജ്‌ ആയിരുന്നു.

സൂര്യനു താഴെയുള്ള എല്ലാത്തിനെക്കുറിച്ചും ഞങ്ങള്‍ സംസാരിക്കുമായിരുന്നെങ്കിലും അവളുടെ കല്യാണത്തിനെപ്പറ്റിയോ മറ്റൊ എന്തെങ്കിലും ചോദിച്ചാല്‍ ഒരു ചിരിയായിരിക്കും മറുപടി.കുറേ തവണ ഒഴിഞ്ഞു മാറിയെങ്കിലും ഒരിക്കല്‍ എന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ അവള്‍ അവളുടെ കഥ പറഞ്ഞു.അവളുടെ അച്ഛന്‍ റിട്ടയേഡ്‌ എഞ്ചിനീയര്‍ ആയിരുന്നെങ്കിലും മക്കള്‍ക്കു വേണ്ടി ഒന്നും സമ്പാദിക്കാന്‍ പറ്റിയില്ല.മക്കളേക്കാള്‍ അയാള്‍ അയാളുടെ കൂടപ്പിറപ്പുകളെ സ്നേഹിച്ചു.റിട്ടയേഡ്‌ ആയപ്പോള്‍ കിട്ടിയ തുക മുഴുവന്‍ അവര്‍ എങ്ങനെയോ കൈക്കലാക്കി.ഇപ്പോള്‍ അച്ഛന്‍ അസുഖം ബാധിച്ച്‌ കിടപ്പിലാണ്‌.നല്ല കാലത്ത്‌ കൂടെയുണ്ടായിരുന്ന കൂടപ്പിറപ്പുകള്‍ ആരും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല.ജീവിതത്തിണ്റ്റെ ഇരുണ്ട വശങ്ങള്‍ ഒന്നൊന്നായി വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ തേജ തുണയ്ക്ക്‌ ആരുമില്ലാതെ പകച്ചു നിന്നു പോയി.അങ്ങനെയാണ്‌ ഒരു ജോലിക്ക്‌ വേണ്ടിയുള്ള അന്വേഷണം അവളെ ബാംഗ്ളൂരില്‍ എത്തിച്ചത്‌.ബാംഗ്ളൂരില്‍ അവള്‍ തരക്കേടില്ലാത്ത ഒരു ജോലി സ്മ്പാദിച്ചു.അവള്‍ അയക്കുന്ന പണം കൊണ്ട്‌ ആയിരുന്നു ആ കുടുംബം ജീവിച്ചത്‌.ഇതിനിടെ മൂന്ന് അനിയത്തിമാരില്‍ ഒരാളുടെ കല്യാണവും അവള്‍ നടത്തിക്കൊടുത്തു.വെറൊരു അനിയത്തിയുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നു.സ്വന്തം കല്യാണത്തെ ക്കുറിച്ചും ഭാവി വരനെക്കുറിച്ചും സ്വപ്നങ്ങള്‍ കാണേണ്ട പ്രായത്തില്‍, തേജ രാപ്പകലില്ലാതെ കുടുംബത്തിനു വേണ്ടി അധ്വാനിച്ചു.
"ഇന്നലെ എന്റെ അനിയത്തി വിളിച്ചിരുന്നു..അവളീപ്പോള്‍ ഭയങ്കര ഹാപ്പിയാ.. കല്യാണം കഴിഞ്ഞതില്‍ പിന്നെ അവളെ ഞാന്‍ കണ്ടിട്ടേയില്ല..എനിക്ക്‌ അവളെ കാണാന്‍ കൊതിയാവുന്നു.. ""ശരിക്ക്‌ പറഞ്ഞാല്‍ പേടിയായിരുന്നു, കെട്ടാന്‍ പോണ ആള്‍ എങ്ങനെയാണെന്ന് അറിയില്ലല്ലൊ..ഇപ്പോള്‍ സമാധാനമായി.. "തേജയുടെ മുഖത്ത്‌ സന്തോഷം.
"നമ്മള്‍ കാരണം മറ്റുള്ളവര്‍ സന്തോഷിക്കുമ്പോഴാണ്‌ നമ്മുടെ ജീവിതത്തിനു ഒരര്‍ത്ഥം ഉണ്ടാകുന്നത്‌ അല്ലെ.. ?"അതു പറയുമ്പോള്‍ തേജയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അന്ന് ആ പെണ്‍കുട്ടിക്ക്‌ മുന്‍പില്‍ ഞാന്‍ എത്ര മാത്രം ചെറുതാണെന്ന് ഞാന്‍ ഓര്‍ത്തു.ജീവിതം എന്നാല്‍ ഷെയര്‍ മാര്‍ക്കറ്റ്‌,ഷോപ്പിംഗ്‌,കോഫീ ഡെ,കൂട്ടുകാരോടൊത്തുള്ള പാര്‍ട്ടി,ഇതൊന്നുമല്ലെന്ന് അന്ന് എനിക്ക്‌ മനസ്സിലായിത്തുടങ്ങുകയായിരുന്നു.

നീണ്ട പത്ത്‌ വര്‍ഷങ്ങള്‍! ബാംഗ്ളൂര്‍വിട്ട്‌ കുടുംബത്തൊടൊപ്പം ഈ നഗരത്തില്‍ താമസമാക്കിയതില്‍ പിന്നെ തേജയുമായുള്ള ബന്ധം ഇടയ്ക്കെങ്ങാനുമുള്ള ഫോണ്‍ വിളികളില്‍ ഒതുങ്ങി.ഒടുവില്‍ ആ സൌഹൃദത്തിണ്റ്റെ ചരടും നേര്‍ത്ത്‌ നേര്‍ത്ത്‌ ഇല്ലാതായി.അവള്‍ പറയാറുണ്ടായിരുന്നത്‌ പോലെ കാലം ചെല്ലും തോറും, നമുക്ക്‌ ഇങ്ങനെ ഒരോന്ന് നഷ്ടപ്പെട്ടു കൊണ്ടേയിരിക്കും...കാത്തു വച്ച സൌഹൃദങ്ങള്‍,അമ്മ തരുന്ന ഭക്ഷണം...അങ്ങനെ വിലയിടാനവാത്തതെല്ലാം....അവള്‍ എവിടെ ആയിരിക്കും ഇപ്പോള്‍?ഒരു പക്ഷെ കുടുംബത്തോടുള്ള കടമകളെല്ലാം നിറവേറ്റി, നല്ല ഒരു കുടുംബിനിയായി കുട്ടികളോടും ഭര്‍ത്താവിനുമൊപ്പം കഴിയുന്നുണ്ടാകാം.കുടുംബത്തെ ഉപേക്ഷിച്ച്‌ ചില പെണ്‍കുട്ടികള്‍ കാമുകനൊപ്പം ഒളിച്ചൊടുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇപ്പോഴും തേജ എന്റെ മനസ്സിലേക്ക്‌ കയറി വരാറുണ്ട്‌.

Monday, April 27, 2009

പെണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍ സൌന്ദര്യം കൂടുമൊ?

എന്റെ ഏഴ്‌ പ്രണയങ്ങളും എവിടെയുമെത്താതെ വണ്‍ വെ ആയി കെട്ടടങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു ഒരു ദേവദൂതനെപ്പൊലെ ബൈജുവിന്റെ വരവ്‌.ഒരു പ്രണയം വിജയകരമാക്കാന്‍ നമ്മള്‍ പിന്തുടരേണ്ട പ്രധാനപ്പെട്ട ടാക്റ്റിക്സ്‌ എല്ലാം തന്നെ പറഞ്ഞു തരാന്‍ സന്‍മനസ്സ്‌ കാണിച്ചത്‌ ബൈജു മാത്രമായിരുന്നു.അതുകൊണ്ട്‌ തന്നെ ബൈജുവിനെ ഒരു സുഹൃത്ത്‌ എന്നു വിളിക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം ഒരു സ്നേഹിതന്‍ എന്നു വിളിക്കാനാണ്‌.എന്റെ ഭാര്യക്ക്‌ ഇപ്പൊഴും അറിയില്ല പ്രണയകാലത്ത്‌ ഞാന്‍ അവള്‍ക്കു കൊടുത്ത പ്രണയലേഖനങ്ങള്‍ മിക്കതും അവന്റെ സൃഷ്ടികള്‍ ആയിരുന്നെന്ന്‌ (അവള്‍ക്ക്‌ ബ്ളോഗ്‌ വായിക്കുന്ന ശീലം ഇല്ലാത്തത്‌ എന്റെ ഭാഗ്യം).ചങ്ങമ്പുഴയെക്കാള്‍ കാല്‍പനികത ആയിരുന്നു അവന്റെ പ്രണയ സന്ദേശങ്ങള്‍ക്ക്‌.അതു കാരണം തന്റെ ഇഷ്ടപ്രാണേശ്വരി(കള്‍)ക്ക്‌ കൈമാറനുള്ള പ്രണയ സന്ദേശങ്ങള്‍ക്കായി അവന്റെ മുന്നില്‍ ഒരു ക്യു തന്നെ ഉണ്ടായിരുന്നു എപ്പോഴും.

സാഹിത്യം ,കല,രാഷ്ട്രീയം,പ്രണയം തുടങ്ങി എല്ലാ കാര്യത്തിലും മിടുക്ക്‌ കാട്ടിയിരുന്നു ബൈജു.ആധുനികതയും ഉത്തരാധുനികതയും തമ്മിലുള്ള വ്യത്യാസം എന്നെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു പരാജയപ്പെടാറുണ്ടായിരുന്നു അവന്‍.എനിക്ക്‌ ആ വക കാര്യങ്ങളിലുള്ള അറിവ്‌ അത്ര ഗഹനമായിരുന്നു.എന്നെങ്കിലും ഒരു സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതണമെന്നായിരുന്നു അവന്റെ ആഗ്രഹം.

അവന്റെ പ്രണയങ്ങളെ പറ്റി പറയുകയാണെങ്കില്‍ അക്കാര്യത്തില്‍ അവന്‍ അതീവ സമ്പന്നനായിരുന്നു.ബൈജുവിനെ നിങ്ങള്‍ നേരിട്ട്‌ കാണുകയാണെങ്കില്‍ ഒരിക്കലും പറയില്ല,പ്രി ഡിഗ്രീ ക്ളാസ്സിലെ നിഷ മുതല്‍ ഞങ്ങളെക്കാള്‍ രണ്ടു വര്‍ഷം സീനിയര്‍ ആയ സാറ വരെ അവനെ സ്നേഹിച്ചിരുന്നെന്ന്‌.വളരെ കുറഞ്ഞ കാലയളവിലേക്ക്‌ മാത്രമെ അവന്‍ ഓരൊ പ്രണയത്തിനെയും കൊണ്ടു നടന്നിരുന്നുള്ളൂ.അതിന്‌ അവന്‍ പറഞ്ഞ കാരണം സാഹിത്യകാരന്‍മാരും കലാകാരന്‍മാരും എപ്പോഴും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അലഞ്ഞുകൊണ്ടേയിരിക്കും എന്നാണ്‌.

ബൈജുവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എപ്പോഴും വിചിത്രമായിരുന്നു.അതിലൊന്ന്‌ പെണ്‍കുട്ടികള്‍ ഉറങ്ങുന്നത്‌ കാണാനുള്ള അവന്റെ ക്രേസ്‌ ആയിരുന്നു.ഒരു പെണ്‍കുട്ടി ഉറങ്ങുമ്പോഴാണ്‌ കൂടുതല്‍ സൌന്ദര്യം തോന്നിക്കുന്നതെന്നുള്ളതായിരുന്നു അവന്റെ തിയറി. ആന്‍ മേരി എന്ന തൃശൂര്‍ക്കാരി കൊച്ച്‌ ഉറങ്ങുന്നത്‌ കാണാന്‍ ലേഡീസ്‌ ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടക്കുന്നത്‌ വരെ എത്തിയിരുന്നു അവന്റെ ഉറക്കത്തോടുള്ള ക്രേസ്‌.പിറ്റേന്ന്‌ തന്നെ ഈ കഥ കൊളേജില്‍ പാട്ടായി.ലൈബ്രറിയിലേക്ക്‌ ഉള്ള വഴിയില്‍ ഞങ്ങളെ കണ്ടതും ആന്‍ മേരി അടുത്തേക്ക്‌ വന്നു.ബൈജു ഒന്നു പരുങ്ങി.ആന്‍ മേരിയുടെ സ്വതവെ ചുവന്ന കവിളുകള്‍ ഒന്നു കൂടി ചുവന്നിരുന്നു.കണ്ണുകളില്‍ ദേഷ്യം.എന്നിട്ട്‌ ബൈജുവിനൊടായി പറഞ്ഞു.

"ഇനി ഇത്‌ ആവര്‍ത്തിക്കരുത്‌"

"എന്ത്‌?"

പെട്ടെന്നായിരുന്നു ബൈജുവിന്റെ ചൊദ്യം.

"രാത്രി പെണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഏന്തിവലിഞ്ഞുള്ള വൃത്തികെട്ട നോട്ടം" ആന്‍ മേരി തിരിച്ചടിച്ചു.

"ഞാന്‍ ഒന്നു നോക്കിയതു കൊണ്ടു നിന്റെ ചാരിത്ര്യം പോയിട്ടൊന്നുമില്ലല്ലോ മേരിക്കൊച്ചേ"

കൂടി നിന്ന ആണ്‍കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.ആന്‍ മേരിയുടെ കണ്ണുകള്‍ സജലങ്ങളായി.കരഞ്ഞു കൊണ്ടു ആന്‍ മേരി തിരിച്ചു നടന്നു. ദിവസങ്ങള്‍ പലതു കഴിഞ്ഞു.ആന്‍ മേരിയെപ്പറ്റി ബൈജു പിന്നീട്‌ ഒന്നും പറഞ്ഞില്ല.

ഞങ്ങളുടെ എല്ലാവരുടെയും തലയില്‍ സിനിമാ ഭ്രാന്ത്‌ കയറിയ കാലമായിരുന്നു അത്‌.ഒരു തിരക്കഥാകൃത്ത്‌ ആവുകയെന്ന ആഗ്രഹം ബൈജുവിന്റെ മനസ്സില്‍ കൊടുമ്പിരി കൊണ്ടു.ഭരതന്‍,പത്മരാജന്‍,ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ ഡൈ ഹാര്‍ഡ്‌ ഫാന്‍ ആയിരുന്നു ബൈജു അക്കാലത്ത്‌.ഇവരൊക്കെ അത്യാവശ്യം അടിക്കുന്ന കൂട്ടത്തിലാണെന്നു ബൈജു എങ്ങനെയൊ അറിയുകയും ആരാധന മൂലമോ അവരെപ്പോലെയൊക്കെ ആവണമെങ്കില്‍ കുറച്ച്‌ അടിക്കണമെന്ന ധാരണ മൂലമൊ തുടങ്ങിയ വെള്ളമടി,ബൈജുവിനെ ഒരു മുഴുക്കുടിയനാക്കുകയും ചെയ്തു.കുടിച്ചു കഴിഞ്ഞാല്‍ നെരൂദ,ദസ്തെയ്‌വ്സ്കി,കാള്‍ മാര്‍ക്സ്‌, തുടങ്ങിയവരെ ഉദ്ധരിച്ചായിരുന്നു ബൈജു ഒരോ കാര്യവും പറയാറ്‌.പതുക്കെ പതുക്കെ ബൈജുവില്‍ ഒരു ഉള്‍വലിയല്‍ പ്രകടമായി.പഴയ ഉത്സാഹിയായ ബൈജുവിന്റെ ഒരു നിഴല്‍ മാത്രമായി മാറിക്കഴിഞ്ഞിരുന്നു ബൈജു.കുടിയാണെങ്കില്‍ നിര്‍ബാധം തുടര്‍ന്നു.പിന്നീട്‌ എപ്പൊഴൊ ബൈജു ക്ളാസ്സില്‍ വരാതെയായി.അന്വേഷിച്ചപ്പൊള്‍ അറിഞ്ഞു അവന്‍ ഹോസ്റ്റല്‍ വിട്ടു നാട്ടില്‍ പോയെന്ന്‌.


അതിനു ശേഷം വര്‍ഷങ്ങള്‍ കടന്നുപോയി,ജീവിതം മാറി, ഉത്തരവാദിത്തങ്ങളായി,ഓര്‍മകളില്‍ ബൈജു ഒരു മങ്ങിയ രേഖയായി അവശേഷിച്ചു.ഒരു വ്യാഴവട്ടത്തിനു ശേഷം കഴിഞ്ഞ ഡിസംബറില്‍ വീണ്ടും ഞാന്‍ ബൈജുവിനെ കണ്ടു.പയ്യന്നൂരേക്കുള്ള ട്രെയിന്‍ യാത്രയില്‍ പെട്ടെന്നു എന്റെ മുന്നിലേക്ക്‌ കടന്നുവന്ന മനുഷ്യന്‍ ബൈജു ആണെന്ന്‌ തിരിച്ചറിയാന്‍ എനിക്ക്‌ കുറച്ച്‌ സമയം എടുക്കേണ്ടി വന്നു.അതിലേക്കാളെറേ അത്ഭുതം അവന്റെ ഭാര്യയെക്കണ്ടപ്പൊഴായിരുന്നു.ആന്‍ മേരി!.കൂടെ ഒരു പെണ്‍കുഞ്ഞും.ആഘോഷിക്കപ്പെട്ട പ്രണയങ്ങളായിരുന്നു മിക്കതും ബൈജുവിന്റെത്‌.ബൈജുവിന്റെ പ്രണയം കൊളേജില്‍ ഒരു ഈച്ചക്കുഞ്ഞു പോലും അറിയാതെ പോകുമായിരുന്നില്ല .പക്ഷെ ഇത്‌...ആന്‍ മേരിയുടെ കരച്ചിലില്‍ തുടങ്ങിയ മൂകപ്രണയം ഒരു കഥ കേള്‍ക്കുന്നത്‌ പൊലെ ഞാന്‍ കേട്ടു.നിറഞ്ഞ ചിരിയൊടെ ആന്‍ മേരിയും അത്‌ ആസ്വദിക്കുകയായിരുന്നു.ആന്‍ മേരിയെയും കുഞ്ഞിനെയും ചെര്‍ത്തു പിടിച്ചുകൊണ്ട്‌ ബൈജു പറഞ്ഞു.."ഇവള്‍ എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചു,ജീവിക്കാനും". ബൈജുവിന്‌ ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തി,വീണ്ടും കാണാമെന്ന ഉറപ്പിന്‍മേല്‍ ഞങ്ങള്‍ പിരിഞ്ഞു.ട്രെയിന്‍ മെല്ലെ നീങ്ങിത്തുടങ്ങി..ആരൊക്കെയൊ വന്ന്‌ അടുത്ത സീറ്റുകളില്‍ ഇരുന്നു.. ബൈജുവും ആന്‍ മേരിയും മനസ്സില്‍ നിന്നും മായുന്നില്ല.ആരും അറിയാത്ത ആഘോഷിക്കപ്പെടാത്ത പ്രണയങ്ങള്‍!പുറത്ത്‌ ഒരു മഴയുടെ ലക്ഷണം..ഒരു തണുത്ത കാറ്റ്‌ എന്നെ വീശി കടന്നു പോയി.പെയ്യാതെ പോകുന്ന ചില പ്രണയങ്ങള്‍ പോലെ ഈ മഴയും പെയ്യാതിരിക്കുമോ?ഒരു മഴ പെയ്യുന്നത്‌ കാണാന്‍ ഒരിക്കലുമില്ലാത്ത ആശ എന്നിലുണര്‍ന്നു.

Monday, October 15, 2007

ആദ്യമായ്‌ പോസ്റ്റിയ പോസ്റ്റ്‌

ഒരു കൊല്ലത്തൊളമായി മലയാളം ബ്ളോഗ്ഗുകള്‍ കാണാന്‍ തുടങ്ങിയീട്ട്‌.ചില ബ്ളോഗ്ഗുകളുടെ സ്ഥിരം വായനക്കാരനുമാണു.ശരിക്കും അസൂയ തോന്നാറുണ്ട്‌.ഈ ജന്‍മത്ത്‌ അങ്ങനെ എഴുതന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല.എങ്കിലും ഒരു ശ്രമം. ഇനി എന്നെപ്പറ്റി. പേരു പ്രതീഷ്‌... ബ്ളൊഗ്ഗിണ്റ്റെ പേരു കേട്ട്‌ തെറ്റിദ്ധരിക്കരുത്‌...ഞാനൊരു സത്യശീലനാ..സ്വദേശം കൊഴിക്കോട്ടെ പേരാമ്പ്ര.ജീവിക്കാന്‍ വേണ്ടി ബാംഗ്ളൂര്‍ക്ക്‌ വച്ചുപിടിച്ച ഒരു പാവം പയ്യന്‍.ഇവിടെ ഒരു മൃദുവെയര്‍() കമ്പനിയില്‍ അടങ്ങി ഒതുങ്ങി കഴിയുന്നു.ഏത്‌ ബാന്‍ഗ്ളൂരു മല്ലുവിനെയും പോലെ നാട്ടിലെ രഷ്ട്രീയത്തെ കുറ്റം പറഞ്ഞു ബാങ്ഗളൂരിനൊടു കൂറു പുലര്‍തതാന്‍ ശ്രമിക്കുന്ന ഒരു ഹതാശന്‍.പക്ഷെ എനിക്കറിയാം മലയാളി എന്നും മലയാളി തന്നെ.ജാടയ്ക്ക്‌ ചൈനീസ്‌,തായ്‌ എന്നൊക്കെ ഉരുവിടുമെങ്കിലും പഥ്യം കപ്പ,മത്തി,പുട്ട്‌,കടല ഇവയൊക്കെ തന്നെ.ഇവിടത്തെ എന്തിനും പോന്ന പെണ്‍കുട്ടികളെ കുറിച്ചു "മച്ചാ..ആടിപൊളി" എന്ന്നു പറയുമ്പോഴും മനസ്സിലുണ്ടാവുക പഴയ ആ ചന്ദനക്കുറി,പാദസരം,ദാവണി etc.പറഞ്ഞു പറഞ്ഞു കാട്‌ കയറിയെന്നു തൊന്നുന്നു...പിന്നെ എണ്റ്റെ ഇഷ്ടങ്ങള്‍..തമാശ വളരെയധികം ഇഷ്ടപ്പെടുന്നു...കാര്‍ടൂണ്‍ വരയ്ക്കാറുണ്ടായിരുന്നു.പിന്നെ പഠിക്കുന്ന കാലത്ത്‌ ക്ളാസ്സിലെ കുട്ടികളെ കളിയാക്കിക്കൊണ്ട്‌ പത്രങ്ങളൊക്കെ ഇറക്കിയിട്ടുണ്ടെങ്കിലും എഴുത്തില്‍ എനിക്ക്‌ യാതൊരു മുന്‍ പരിചയവും ഇല്ല. സമയം കിട്ടുമ്പൊഴൊക്കെ(ജാട) ഇനിയും പോസ്റ്റാം.നിങ്ങള്‍ കമണ്റ്റും എന്നു പ്രതീക്ഷിക്കുന്നു.നിര്‍ത്തട്ടെ...

Cant read this?download malayalam font

Click here for Malayalam Fonts